Friday, September 14, 2012

സഖാവിന്‌

നീ രക്തം കൊണ്ട് കുറിച്ചുവച്ച 
ഈ ഇങ്ക്വിലാബിലാണ്‌
എന്റെ ചങ്കുറപ്പിനെ 
ഞാന്‍ ചേര്‍ത്തു വയ്ക്കുന്നത്

ചുരുട്ടിപ്പിടിച്ച
വലംകയ്യുടെ മുഷ്ടിക്കുള്ളിലാണ്‌
നിന്റെ ഹൃദയതാളം
ഞാന്‍ കടംകൊള്ളുന്നത്

നിന്റമ്മയുടെ കണ്ണീര്
കനലു പെയ്യുന്ന പോരാട്ടവീഥിയില്‍
എനിക്കു കുളിരേകുന്നതും,
ഇപ്പോഴുമെന്നെ സഖാവെന്നു വിളിക്കുന്ന
നിന്റച്ഛന്റെ ചിരി
മൌനം നിറഞ്ഞൊരു വിപ്ലവച്ചൂരാകുന്നതും
നീ പറഞ്ഞു വച്ച 'ലാല്‍സലാം'
സ്വപ്നങ്ങളില്‍ ചെങ്കനല്‍ വിതറിയ
പടിഞ്ഞാറന്‍ ചക്രവാളത്തിന്റെ
ചോരച്ചെമപ്പായതുകൊണ്ടാണ്‌

ഏതിരുട്ടത്തും
വെളിച്ചം കാട്ടാന്‍ നീയുള്ളപ്പോള്‍
ഞാന്‍ പതറുന്നതെങ്ങനെ?
നീ തുടങ്ങി വച്ച പോരാട്ടം
തുടരാതിരിക്കുന്നതെങ്ങനെ?
നിന്റെ ഓര്‍മ്മകള്‍
എന്റെ ചോരത്തിളപ്പ്
കൂട്ടാതിരിക്കുന്നതെങ്ങനെ?

സഖാവേ,
പെരുമഴയത്തും
പൊരിവെയിലത്തും
നീ നെഞ്ചോടു ചേര്‍ത്തു വച്ച
ആ കൊടിയടയാളത്തിലെ
നക്ഷത്രമാണ്‌,
ഇന്നെനിക്കു നീ...





(എഴുത്തിനു പ്രേരണയായ ദര്‍ശനയ്ക്ക്.....)

No comments:

Post a Comment