Thursday, March 28, 2019

Test Drive



ഇന്ന്,
Jawa ബൈക്കി
ന്റെ ഷോറൂമിൽ പോയി. വണ്ടി ടെസ്റ്റ് ഡ്രൈവ് നോക്കാനാണ് പോയത്.
മെലിഞ്ഞിട്ട് ഒരു പയ്യനുണ്ട് ടെസ്റ്റ് ഡ്രൈവ് വണ്ടിയുടെ ഒപ്പം. ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്തു. അവൻ പിറകിൽ കയറി.

"ചേട്ടാ,
70 ആണ് നമ്മുടെ സ്പീഡ് ലിമിറ്റ്. പിന്നെ ഇവിടുന്ന് രണ്ടാമത്തെ U turn എടുത്ത്, തിരികെ ഷോറൂമിനു മുമ്പിൽ വരണം. അതാണ് നമ്മുടെ റൂട്ട്."

വണ്ടി ഒന്നു കൈ കൊടുത്തപ്പോൾ 70 ൽ കയറി. ഞാനിനിയും സ്പീഡ് കേറ്റും എന്നൊരു പതർച്ച അവനുണ്ട് എന്നു മനസ്സിലായപ്പോ പിന്നെ കൈ അധികം കൊടുത്തില്ല.

ഇപ്പൊ റൂമിൽ ഇരിക്കുമ്പോ അവനെപ്പറ്റി ഓർക്കുകയായിരുന്നു.
ഒരേ റൂട്ട്,
ഒരേ ദൂരം,
ഒരേ വണ്ടി.
വ്യത്യസ്തരായ ആളുകൾക്കൊപ്പം ഇരുന്നു യാത്ര ചെയ്യുന്നു.
ഒരേ നിർദ്ദേശങ്ങൾ കൊടുക്കുന്നു.
ഓരോരുത്തരും ആക്സിലറേറ്റർ കൊടുക്കുമ്പോ അവൻ പിറകിൽ ഇരുന്ന് ആശങ്കപ്പെടുന്നു.

എന്തൊരു മടുപ്പായിരിക്കും....!!
മറ്റൊരു പണിയും കിട്ടാനില്ലാത്തതു കൊണ്ടോ,
മറ്റെന്തെങ്കിലും ചെയ്തപ്പോഴൊക്കെ പറ്റിക്കപ്പെട്ടത് കൊണ്ടോ ഒക്കെയാവും അവനിങ്ങനെ എന്നോർത്ത് അസ്വസ്ഥതയാവുന്നു....!

Tag:
'ഊബറിൽ കിടന്ന് ഓടി ഓടി ദുരിതപ്പെടുന്നു ന്നൊക്കെ പറഞ്ഞിട്ട് രണ്ടും, മൂന്നും ലക്ഷത്തിന്റെ ബൈക്ക് ഒക്കെയാണല്ലേ നോട്ടം....??'

- നേരാണ്.
കഴിഞ്ഞാഴ്ച റോയൽ എൻഫീൽഡ് ഇന്റർസെപ്റ്റർ ടെസ്റ്റ് ഡ്രൈവ് ചെയ്താരുന്നു.
അതിനും മുമ്പ് മറ്റു ചിലത്.
(വഴിയേ പറയാം)

സംഗതി ന്താണ് ന്ന് വച്ചാലേ...
അഥവാ ഈ ഊബർ/പ്രാരാബ്ധ ഓട്ടങ്ങൾക്കിടയിലെങ്ങാനും തട്ടിപ്പോയാലും "സംഗതി ആള് തോൽവി ആയിരുന്നെങ്കിലും സ്വപ്നങ്ങൾ ഒക്കെ മാസ്സായിരുന്നു കേട്ടോ..." എന്ന് പത്താള് പറയട്ടേ ന്ന്. 😌

#KochiDiaries

Sunday, March 24, 2019

കടലിറങ്ങിയ കടലാസ് വഞ്ചി

കടുത്ത ചൂടിൽ നെട്ടൂര് മുതൽ ഏലൂര് വരെയും,
കളമശേരി മുതൽ മറൈൻ ഡ്രൈവ് വരെയും തേരാ പാരാ ബൈക്ക് ഓടിച്ച്, ക്ഷീണിച്ച് തളർന്ന ഒരു ദിവസം കൂടി.
(ഇപ്പോൾ Uber Eats ൽ ആണ് പണി)

കറുത്ത ടി ഷർട്ട്,
അത് ഹാഫ് സ്ലീവായത് കൊണ്ട് 36-37℃ ലേക്ക് കേറുന്ന ചൂടിനോട് തോൽക്കാതിരിക്കാൻ അകത്ത് ഫുൾ സ്‌ളീവിലുള്ള മറ്റൊരു ടി ഷർട്ട്, തോളത്ത് മാരക വലിപ്പമുള്ള ഒരു ബാഗ്,
ബൈക്കിന്റെ ഫ്രണ്ടിൽ കൊളുത്തി വച്ച മൊബൈൽ,
(ചൂട് കൊണ്ടും, പൊടി കേറിയും അതിന്റെ ഡിസ്പ്ലെയിൽ അങ്ങിങ്ങായി പൊട്ടു വീണു തുടങ്ങി),
മൊബൈലിൽ കണക്റ്റ് ചെയ്ത ഇയർഫോണ്,
(ചെവിയിലിരിക്കുന്ന സ്പീക്കറിന്റെ ഒരു തുമ്പ് ബൈക്കിൽ കൊളുത്തി വച്ച ഫോണിലാണ് എന്നോർക്കാതെ ചാടിയിറങ്ങിയതിന്റെ ഫലമായി അതും പണിമുടക്കിതുടങ്ങി),
Spare parts കിട്ടാനില്ലാത്തൊണ്ട് ബജാജിന്റെ സെക്കന്റ് ഹാന്റ് കാർബേറ്റർ ആക്രിക്കടയിൽ നിന്നു വാങ്ങി ഒപ്പിച്ചു വച്ച 9 വർഷം പഴക്കമുള്ള ഹോണ്ട ബൈക്ക് (ബൈപ്പാസ് സർജറി കഴിഞ്ഞ അവസ്ഥയാണ്. എപ്പോൾ നിന്നു പോകും എന്നൊരുറപ്പുമില്ല...!!)..........

കൊച്ചി ലൈഫിന്റെ ഗ്രാഫിന്റെ ഒരു വശം ഇങ്ങനെയാണ്.

■■■■■■■■■■

'അഹങ്കാരമാണ്' എന്ന മുൻ^വിധികളിലല്ലാതെ വേണം ഇനിയുള്ളത് വായിക്കാൻ. 😬

അത്യാവശ്യം വരയ്ക്കാൻ,
എഴുതാൻ,
ഡിസൈൻ ചെയ്യാൻ,
വാചകമടിക്കാൻ,
പാചകം ചെയ്യാൻ,
വണ്ടിയോടിക്കാൻ ഒക്കെ അറിയുന്ന ഒരു ചെറുപ്പക്കാരനാണ്.
വരയും,
ഡിസൈനും,
വാചകമടിയും ഒക്കെ പയറ്റി നോക്കി.
Productivelyയിൽ, റിസൾട്ടിൽ ഒക്കെ കട്ട തോൽവി ആയിപ്പോയി.
ഏറ്റവും അടുപ്പമുള്ളവർ സമർഥമായി ഉപയോഗിച്ചു. 'ആ പൊട്ടന് മനസ്സിലായില്ല' എന്നു നോക്കി ചിരിച്ചു.
ഒന്നോ, രണ്ടോ അല്ല.
പല തവണ.
'ഒരു വിശ്വാസിയെ ഒരേ മാളത്തിൽ നിന്ന് ഒന്നിലേറെ തവണ പാമ്പ് കടിക്കുകയില്ല' എന്നു പ്രവാചകൻ പറഞ്ഞിട്ടുണ്ടത്രേ.
ആ കണക്ക് വച്ചു നോക്കിയാൽ വിശ്വാസിയല്ല.
അത്രയധികം തവണ കടിയേറ്റിരിക്കുന്നു.
ഉള്ളിൽ ഉണങ്ങാത്ത മുറിവുകളുണ്ടായിരിക്കുന്നു.

ഓട്ടങ്ങളെപ്പറ്റിയാണ് പറഞ്ഞു തുടങ്ങിയത്.
ഓട്ടങ്ങൾ....
അസഹനീയമായ ഫ്രസ്ട്രേഷനുകളിൽ കൂടിയുള്ള പുറപ്പെട്ടു പോവലുകൾ....

ഫ്രസ്ട്രേഷന്റെ അങ്ങേയറ്റമെത്തുന്ന നേരങ്ങളിൽ വീടിനെ ഓർക്കും.
ഉമ്മ,
ബാപ്പ,
പെങ്ങന്മാർ....
അവരുടെ പ്രശ്നങ്ങൾ....
പിന്നെപ്പിന്നെ,
"എന്തൊരു പാഴാണ് ഞാൻ...??!!" എന്നിടത്ത് ചിന്തകൾ വന്നു നിൽക്കും. 😅

തുച്ഛമായ ശമ്പളത്തിന് വേണ്ടി മരടിലും, വൈറ്റിലയിലുമൊക്കെ മെട്രോയുടെയും, ഫ്‌ളൈ ഓവറിന്റെയും പണി നടക്കുന്നിടത്തെ പൊടി വലിച്ചു കയറ്റി കണ്ണും, മുഖവും നീറും.
എവിടെയെങ്കിലും തണല് കണ്ടെത്തി വണ്ടി നിർത്തും. കുറെ തുമ്മും. ചിലപ്പോൾ മൂക്കിൽ ന്ന് ബ്ലഡ് വരും. ഒരു വർഷം മുമ്പ് ഡോക്ടർ നിർദ്ദേശിച്ച സർജറി ചെയ്യാത്ത ഇടതുകാലിൽ വേദന അരിച്ചു കയറും. വല്ലാതെ നോവുമ്പോൾ കാലൊന്നു കുടയും. കുറച്ചു നേരത്തേക്ക് ആശ്വാസം കിട്ടും.
പിന്നെയും ബൈക്ക് ഓടിക്കും. മൊബൈലിൽ ഇപ്പോൾ ശബ്ദം കേൾക്കുമെന്നും, അടുത്ത ഓർഡറിന്റെ നോട്ടിഫിക്കേഷൻ ആയിരിക്കുമെന്നും സ്വയം പറയും. കുറെ നേരമായിട്ടും ഒന്നും വരാതിരിക്കുമ്പോ പിന്നേം "എന്തൊരു പാഴാണ് ഞാൻ"ന്നോർക്കും.
മാരകമായ സ്പീഡിൽ ഏതെങ്കിലും വണ്ടി തൊട്ടടുത്തു കൂടി കടന്നു പോകും.
ഏതൊക്കെ ഓർമ്മകളിൽ,
എത്ര ശ്രദ്ധയില്ലാതെ പോയാലും ഒന്നും സംഭവിക്കില്ല എന്നും,
ജീവിതത്തിൽ ഇനിയുമേറെ അനുഭവിക്കാനുണ്ട് എന്നും ഓർക്കും. നിസ്സഹായമായ ഒരു ചിരി മുഖത്ത് വരും.
ഇടയ്ക്ക് കോളുകൾ വരും.
നാട്ടിൽന്നാണ്....
കാശ് കൊടുക്കാനുള്ളവരാണ്....
(അവർക്കറിയില്ല, അവരെയൊക്കെ ഒളിച്ചാണ് ഇവിടിങ്ങനെ വന്നു ദുരിതപ്പെടുന്നത് എന്ന്...!)

ഉമ്മയെക്കുറിച്ച് ഓർക്കുമ്പോഴാണ് കൂടുതൽ സങ്കടം.
കൂട്ടുകുടുംബത്തിലെ ആൾ ബഹളങ്ങളുടെ ദുരിതങ്ങൾക്കിടയിൽ, അബോർഷൻ എന്ന സാധ്യത മുന്നിൽ വന്നപ്പോ സമ്മതിക്കാതെ നിന്ന ആളാണ്. അതിന്റെ പേരിൽ വഴക്കിട്ടു സ്വന്തം വീട്ടിൽ പോയ ആളാണ്.
എന്നിട്ട് ഉണ്ടായതോ....??!!

പിന്നെയും "എന്തൊരു പാഴാണ്...!!!" എന്നൊരു ആത്മനിന്ദ വന്നു നിറയും.
ഉമ്മയ്ക്ക് ഇതിന്റെയൊക്കെ വല്ല കാര്യവും ഉണ്ടാർന്നോ എന്ന് ഞാനെന്നോട് എത്ര തവണ ചോദിച്ചിരിക്കുന്നു എന്നറിയുമോ....??!! :)

പറഞ്ഞു തുടങ്ങിയിടത്തേക്ക്‌ തന്നെ വരാം.

അങ്ങനെ,
നെട്ടൂര് - ഏലൂര് - കളമശേരി - തേവര - മറൈൻ ഡ്രൈവ്  എന്ന് പ്രൈവറ്റ് ബസിലെ ബോർഡിൽ പോലുമില്ലാത്ത നിലയ്ക്കുള്ള ഓട്ടങ്ങൾ കഴിഞ്ഞുള്ള ഒരു ദിവസത്തിന്റെ ക്ഷീണത്തിൽ,
രാത്രി മൂന്നിനും, നാലിനുമിടയ്ക്കാണ് ഇതെഴുതുന്നത്.
എന്തിനാണ് എന്ന് സ്വയം പോലും ബോധ്യപ്പെടാൻ കഴിയാത്ത ജീവിതത്തെ,
ചിന്തകളെ,
ശരീരത്തെ,
മനസ്സിനെ നിർദാക്ഷിണ്യം വേദനിപ്പിച്ചു കൊണ്ടേയിരിക്കുകയാണ്.
ഇതൊക്കെ എന്തിനാണ് പറയുന്നത് എന്നു ചോദിച്ചാൽ,
ആർക്കെങ്കിലും മനസ്സിലാകുന്നെങ്കിൽ ആകട്ടെ എന്നു തോന്നി.
അത്രേയുള്ളൂ.
ആർക്കും ആയിട്ടില്ലെങ്കിലും സങ്കടം ഒന്നുമില്ല.

"ജീവിതമേ,
തോല്പിച്ചവരുടെ കൂട്ടത്തിൽ നീയുമുണ്ടെങ്കിൽ
നിന്നെയും കൊണ്ടേ ഞാനിവിടം വിടൂ...!" എന്നെഴുതിയത് കുറേക്കാലം മുമ്പാണ്.
ഇപ്പോഴായിരുന്നു എഴുതേണ്ടിയിരുന്നത്.

ഉം....
ഇപ്പോഴായിരുന്നു.........


Tuesday, July 5, 2016

ജീവിതയാത്രയുടെ വെയിലിടങ്ങളിൽ ഓർമ്മകളുടെ പൂക്കാലമാണ് പെരുന്നാൾ....

പടിയിറങ്ങിയവരോട്,
അവരുടെ സ്വപ്നങ്ങളോട് ചേർന്നു നിൽക്കുമ്പോൾ
സന്തോഷത്തിന്റെ നിമിഷങ്ങളിലൊക്കെ അവരൊരു പൂക്കാലമാകും.
നമ്മുടെ വെയിൽവഴികളിലേക്ക് സ്നേഹം വസന്തമായി കൊഴിഞ്ഞു വീഴും.
കൂടെ നടന്ന വഴിയോരങ്ങളിൽ...
ചേർത്തു പിടിച്ച നിസ്‌ക്കാരപ്പായയിൽ...
ചേർന്നിരുന്നുണ്ട പെരുന്നാളുച്ചകളിൽ...
കാലം ഓർമ്മകളെ കുടഞ്ഞിടും.
സന്തോഷിക്കുന്ന നിമിഷങ്ങളിലൊക്കെ അദൃശ്യമായി അവർ നമ്മോടൊപ്പം ചേരും,
ചിരിയ്ക്കും,
സന്തോഷിയ്ക്കും.
ആ സന്തോഷങ്ങളിലേക്ക്,
പടിയിറങ്ങിയ പ്രിയപ്പെട്ടവരിലേക്ക് ഈ പെരുന്നാളിനെ ഞാൻ ചേർത്തു വയ്ക്കുന്നു.... 
----------------------------------


മുപ്പതു ദിവസമില്ലാതിരുന്ന ക്ഷീണം,
അന്നാണ് വന്നു കേറുക...!! 

അടുക്കളയിൽ പാത്രങ്ങളൊക്കെ ഒച്ച കൂട്ടുന്നുണ്ടാവും...
കടുക് വറക്കുന്ന മണം കിടന്നു കറങ്ങുന്നുണ്ടാവും....


ഏഴുമണിയ്‌ക്കെന്നു പറഞ്ഞാൽ,
കൃത്യം ഏഴുമണിയ്ക്ക് നിസ്കാരം തുടങ്ങും.
അതോണ്ട് വിസ്തരിച്ച് കുളിക്കാനൊന്നും കഴിയാറില്ല

തലേന്ന് രാത്രിയിലാണ് വാങ്ങുക. 
ബഹളത്തിനിടയ്ക്ക് ഏതെങ്കിലും ഒന്നെടുത്ത് കാശും കൊടുത്തിറങ്ങും.

നടന്ന് പോകാനുള്ള ദൂരമായതുകൊണ്ടല്ല.
ബൈക്ക് മറ്റാരെങ്കിലും കൊണ്ട് പോയിട്ടുണ്ടാവും

എത്ര തക്ബീര് ചൊല്ലി എന്ന് പടച്ചോന് മാത്രം അറിയാം.... 

മനസ്സപ്പോൾ വീട്ടിലെത്തുന്ന വിരുന്നുകാരിലോ, 
അടുക്കളയിലെ ബിരിയാണിപ്പാത്രത്തിലോ ആയിരിക്കും.

പെരുന്നാളോർമ്മകളിൽ ഏറ്റവും ഹൃദ്യമായത്...

അഞ്ചുനേരം കൃത്യമായി എല്ലാ ദിവസവും പോകുന്നവര് പോലും,
അന്നൊരു ദിവസം അങ്ങനാണ്....

അവരൊക്കെയെവിടെയാണെന്ന്....
എന്ത് ചെയ്യുകയാണെന്ന്......
ഇനിയെന്നാണെന്ന്..... 

കയ്യിലപ്പോൾ,
എന്നോ പറ്റിയ നനഞ്ഞ മണ്ണ് മണക്കും...

'എന്തു പറ്റി...?' എന്ന് ചോദിക്കും...

'ഒന്നുമില്ല' എന്ന് കള്ളം പറയും....

ചോപ്പും,
മഞ്ഞയും,
വെള്ളയും,
നീലയും വിരിഞ്ഞ് വിടർന്നു നിൽക്കും......

മൈലാഞ്ചിച്ചെടികളും,
ചന്ദനവും ഓർമ്മകളെ കുടഞ്ഞിടും......

"അങ്ങനങ്ങ് പോകാൻ പറ്റുവോ,
ഞാൻ കൂടെയില്ലേ എപ്പോഴും...??" എന്ന് ചോദിക്കും.

കൂടെ നിന്നവർക്കൊന്നും,
അങ്ങനെയങ്ങ് പോകാൻ കഴിയില്ലെന്ന്
കാറ്റും,
കടലും,
കരയും,

മഴയും,
മഞ്ഞും,
ആകാശോം,
നക്ഷത്രങ്ങളും പറയും. 

അങ്ങനെ,
കൂടെയുണ്ടായിരുന്നവരുടെ കൂടെ നിന്ന് 
ലോകത്തോടൊപ്പം നമ്മളുറക്കെ പറയും...

ഈദ് മുബാറക്ക്.....
--------------------------
നന്ദി,
സ്നേഹം....
നീ വരയ്ക്കുമ്പോഴാണ് ഞാനേറ്റവും സന്തോഷിക്കുന്നത് എന്ന വാക്കിന്....
ഖബറുകൾക്കരികിൽ പൂന്തോട്ടമൊരുക്കേണ്ടേ എന്നു പറഞ്ഞ സൗഹൃദത്തിന്....
ജീവിതത്തിൽ നിന്നും മറ്റൊരു ലോകത്തേക്ക് ഇറങ്ങിപ്പോയിട്ടും,
ഓർമ്മകളിൽ വസന്തമാകുന്നവർക്ക്....
പിന്നെ,
പ്രിയപ്പെട്ട എല്ലാവർക്കും....
ഈദ് മുബാറക്ക്....

നമ്മളെത്തും മുന്നേ...


നമ്മളെത്തും മുന്നേ
ഒരു കാറ്റു വരും...
തണലുകളെ കൊഴിച്ചിടും...

തിരികെപ്പോരാനൊരുങ്ങുമ്പോ 
ഒരു കാറ്റു വീശും...
കൂടെയൊരു കുഞ്ഞാകാശം
പറന്നു വരും...
നമ്മളതിനെ
'കോട'യെന്നോ, മഞ്ഞെന്നോ വിളിക്കും...

അപ്പോഴുണ്ട്,
ആകാശത്തിനിടയ്ക്ക് കൂടി
ഒരു കുഞ്ഞു വെട്ടം വരും...
ജീവിതമാണെന്ന്,
ഒരിക്കലേയുള്ളെന്ന്,
ഒരു ശ്വാസത്തിനപ്പുറം തീർന്നു പോവുംന്ന്
ഓർമ്മപ്പെടുത്തും...

നമ്മുടെ പിണക്കങ്ങളെ,
സങ്കടങ്ങളെ,
മിണ്ടാതിരിക്കലുകളെ,
ഒച്ച കൂടലുകളെ...
പ്രണയമെന്നു തിരുത്തും....

നോക്കി നിൽക്കെ,
ലോകം ചുരുങ്ങിച്ചുരുങ്ങി
രണ്ടു പേരിലേക്കൊതുങ്ങും...!!!

Saturday, July 2, 2016

അന്ന്...


ഇതുവരെ പോയിട്ടില്ലാത്തിടത്ത്,
ദൂരെയെവിടെയോ ഒരു മൊട്ടക്കുന്നുണ്ട്.
ആരും പോകാനില്ലാതെ,
അത്രമേൽ അനാഥമായത്...
ജീവിതത്തീന്ന്
ഇറങ്ങിയോടാൻ തോന്നുമ്പോഴൊക്കെ
അവിടൊരു മഴ പെയ്യും.
വെന്ത മണ്ണിനെ നനയ്ക്കും,
പച്ചകൊണ്ട് പുതയ്ക്കും,
വെള്ളയും,
ചോപ്പും,
മഞ്ഞയും
പൂക്കൾ നിറയ്ക്കും,
ഒരു വാൻഗോഗ് പെയിന്റിംഗ് പോലെ
ആ കുന്നവിടെ എന്നെക്കാത്തു കിടക്കും...

എനിക്കൊരു ദിവസം വരും...
അന്ന്,
ഞാനെന്നെ
അവിടെക്കൊണ്ടു മറന്നു വയ്ക്കും...!!! 

Friday, July 1, 2016

വര..... വീഡിയോ.......


സ്വന്തം ഫോണിലാണ് വീഡിയോ പിടിച്ചത്.
ചാർജ്ജിലിട്ടുകൊണ്ട് മാത്രമേ അത് വർക്ക് ചെയ്യൂ എന്നതിന്റെ ചില പരിമിതികളുണ്ട്. 

വീഡിയോ പിടിച്ചതും, 

എഡിറ്റിംഗുമെല്ലാം സ്വന്തമാണ്. 

അഥവാ,
ആസ്വദിച്ചു,
പരീക്ഷിച്ച്,
മെനക്കെട്ടതിന്റെ ബാക്കിയാണിത്.

-------------------------------
ജാമ്യം: ഇടയ്ക്കിടെ പല പൊസിഷനുകളിൽ ക്യാമറ വയ്ക്കാൻ എണീറ്റോണ്ട് ചില കുഞ്ഞു പ്രശ്നങ്ങൾ വന്നിട്ടുണ്ട്.  

വര..... വീഡിയോ.....

വര.....
വീഡിയോ.....
എഡിററിംഗ്....
സംഗതി രസാണ്...... :)